2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

കുത്ബുദ്ദീന്‍ തന്റെ രക്ഷകനെ കണ്ടു; പതിറ്റാണ്ടിന് ശേഷം

         


കുത്ബുദ്ദീന്‍ തന്റെ രക്ഷകനെ കണ്ടു; പതിറ്റാണ്ടിന് ശേഷം
2002 മാര്‍ച്ച് ഒന്നിന് ഉച്ച വെയിലിന്റെ തെളിച്ചത്തെ പോലും ഇരുട്ടിലാഴ്ത്തിയ പുകമറക്കും ഭ്രാന്തമായ കൊലവിളികള്‍ക്കുമിടയിലൂടെയാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ച ആ ചിത്രം പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആര്‍കോ ദത്തയുടെ ക്യാമറക്കണ്ണില്‍ പതിഞ്ഞത്. ജീവന് വേണ്ടി കേഴുന്ന നിസ്സഹായനായ ആ മനുഷ്യന്റെ കണ്ണിലെ ഭയം ഒരു സമൂഹത്തിന്റെ തന്നെ ഭാവമായിരുന്നു.
ആര്‍കോ ദത്തയുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത കുത്ബുദ്ദീന്‍ അന്‍സാരി എന്ന 28 കാരന്റെ ചിത്രം  2002ലെ ഗുജറാത്ത് വംശീയ ലഹളയുടെ തീവ്രത മുഴുവന്‍ വിളിച്ചോതി. രക്തക്കറ പടര്‍ന്ന മുഷിഞ്ഞ കുപ്പായവും കൈകൂപ്പി നിസ്സഹായമായുള്ള നില്‍പും   നിറഞ്ഞ കണ്ണുകളിലെ  ഭയപ്പാടും ആര്‍കോ ദത്തക്ക് നേടിക്കൊടുത്തത് വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡായിരുന്നു.
പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി അന്‍സാരിയെ കണ്ടുമുട്ടിയപ്പോള്‍ ആര്‍കോയുടെ ഓര്‍മകള്‍ക്ക് കണ്ണീരിന്റേയും പുഞ്ചിരിയുടേയും ചുവ. പണ്ട് അന്‍സാരിയെ കണ്ടുമുട്ടിയ അതേ വരാന്തയില്‍ നിന്ന് കൊണ്ട് ഓര്‍മകള്‍ പങ്കുവെക്കവെ അന്‍സാരിയെ കാണാന്‍ കഴിഞ്ഞതിലെ സന്തോഷമാണ് ആര്‍കോയുടെ വാക്കുകളില്‍.
അന്ന് പട്ടാളക്കാരുടെ വാനില്‍ പുകമറക്കിടയിലൂടെ കടന്ന് പോകവെ ഒരു മിന്നായം പോലെയാണ് ആര്‍കോയും കുട്ടരും അന്‍സാരിയെ കണ്ടത്. നിസ്സഹായരായ ആ കൂട്ടത്തെ രക്ഷിക്കാതെ പോകാന്‍ പാടില്ലെന്ന പത്രക്കാരുടെ വാശിയാണ് അന്‍സാരിക്ക് പുതു ജീവനിലേക്ക് പാത തെളിച്ചത്.
സംഭവത്തെ അന്‍സാരി വിവരിക്കുന്നതിങ്ങനെ, കത്തിപ്പടരുന്ന തീനാളത്തില്‍  എല്ലാം തീര്‍ന്നെന്ന് കരുതിയ നിമിഷത്തിലാണ് പട്ടാളക്കാരുടെ വാന്‍ ആ വഴി വന്നത്. ഒരു സംഘം അക്രമികള്‍ തീ വെച്ച കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പെട്ടുപോയ ഒരു കൊച്ചു സംഘം. പ്രതികരണമില്ലാതെ കടന്ന് പോയ ആ വാന്‍ അല്‍പ നേരത്തിനകം തിരിച്ച് വന്നു. ഒരു കൊച്ചു സംഘത്തിന്റെ ജീവനുമായി.
ജീവന് വേണ്ടി യാചിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ ദയനീയ ചിത്രം കണ്ടാണ് അടുത്ത പുലരി ഉദിച്ചുയര്‍ന്നത്. ലോകമെമ്പാടുള്ള പത്രങ്ങളില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചു. ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകളുടെ  മുഖമായി ഇതിനെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. എന്നാല്‍ ഇതൊന്നും അന്‍സാരി അറിഞ്ഞില്ല. ഈ ചിത്രം കാരണം അന്ന് താന്‍ ഒരുപാട് വേട്ടയാടപ്പെട്ടുവെന്നാണ് അന്‍സാരി പറഞ്ഞത്. തന്റെ ജോലിയും നാടും നഷ്ടമായതും ഒടുവില്‍ സഹോദരിമാരേയും കൂട്ടി മഹാരാഷ്ട്രയില്‍ അഭയം തേടിയതും ഈ ചിത്രം കാരണമെന്നാണ് അന്‍സാരി. മാധ്യമങ്ങളുടെ വേട്ടയാടലില്‍ അന്‍സാരിക്ക് പിന്നേയും ഒത്തിരി ജോലികള്‍ നഷ്ടമായി. മുസ്ലീം വോട്ടുകള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും ഇതിനെ പ്രചാരണായുധമാക്കി.
എന്നാല്‍ ഒരു ടീ ഷര്‍ട്ട് വിലകുറച്ച് കിട്ടിയതും ഉമ്മയുടെ ഹജ്ജ് കുത്തിവെപ്പ് വേഗത്തില്‍ നടന്നതും ഈ ചിത്രം നല്‍കിയ നല്ല ഓര്‍മകളില്‍ ചിലതാണ്. മാപ്പ് ചോദിക്കാന്‍ വാക്കുകളില്ലാതെ നില്‍ക്കുന്ന ആര്‍കോയോട് അന്‍സാരിക്ക് പറയാന്‍ ഒന്നേയുള്ളു. 'ഒന്നും ആരുടേയും കുറ്റമല്ല. താങ്കള്‍ താങ്കളുടെ തൊഴില്‍ ചെയ്യുന്നു. ഞാന്‍ എന്റേയും. ഇവിടെ എന്താണ് നടന്നതെന്ന് ആചിത്രം ലോകത്തിന് കാണിച്ച് കൊടുത്തു. ബാക്കിയെല്ലാം എന്റെ വിധിയാണ്'.

പത്ത് വര്‍ഷം അന്‍സാരിയില്‍ ഒരുപാട് മാറ്റം വരുത്തി. എട്ടുവയസ്സുകാരന്‍ മകനും നാല് വയസ്സുകാരി മകളും പുതുതായി വന്നു. മൂത്തവള്‍ക്ക് 14 വയസ്സായി. ഉപജീവനത്തിന് ഒരു കൊച്ചു തയ്യല്‍ക്കടയും.  തന്നെ എന്നും നല്ല സുഹൃത്തായി കാണണമെന്നായിരുന്നു അന്‍സാരിയോട് ആര്‍കോയുടെ അപേക്ഷ. ഇന്ന് അന്‍സാരിയുടെ മുഖത്ത് കാണുന്ന ചിരി ഒരിക്കലും നഷ്ടമാവല്ലേ എന്ന് പ്രാര്‍ഥനയും.
(കടപ്പാട്- ബി.ബി.സി)

2012, ഫെബ്രുവരി 18, ശനിയാഴ്‌ച

സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.

           
        സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
സഊദി അറേബ്യയിലെ പെണ്ണുങ്ങള്‍ ഇത്ര മാത്രം കൗശലക്കാരികളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസില്‍ ഈയിടെ വന്ന ഒരു വാര്‍ത്തയാണ് അവരെക്കുറിച്ചുള്ള 'തെറ്റിദ്ധാരണകള്‍ ' നീക്കാന്‍ അവസരമുണ്ടാക്കിയത്. കട്ടിലില്‍ കിടക്കുന്ന ഭാര്യമാരെ വിട്ട് ഫേസ്ബുക്കിലെ അനോണിപ്പെണ്ണിന്റെ പിറകെ ഉമിനീരിറക്കി നടക്കുന്ന ഭര്‍ത്താക്കന്മാര്‍ കേരളത്തില്‍ മാത്രമല്ല സഊദി അറേബ്യയിലും ഉണ്ട്. അങ്ങിനെയുള്ള ചിലരെ കയ്യോടെ പിടികൂടിയാണ് സഊദി പെണ്ണുങ്ങള്‍ അവരുടെ സൈബര്‍ കഴിവ് തെളിയിച്ചത്.

അവരില്‍ ഒരാളുടെ മാത്രം കഥ പറയാം. ഫര്‍ത്താവ് ഫേസ്ബുക്കില്‍ നിന്ന് എഴുന്നേല്‍ക്കാതായപ്പോള്‍ ഫാര്യക്ക് സംശയമായി. ഇതിയാനു മുസ്‌ലി പവര്‍ അല്പം കൂടിയിട്ടുണ്ട്!. ഒന്ന് ടെസ്റ്റ്‌ ചെയ്തിട്ട് തന്നെ കാര്യം. അവള്‍ നേരെ പോയി ഒരു ഫേസ്ബുക്ക് അക്കൗണ്ട്‌ ഉണ്ടാക്കി. നെറ്റില്‍ നിന്ന് കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിന്റെ ഫോട്ടോയെടുത്തു പ്രൊഫൈലില്‍ ഇട്ടു. ബ്ലാക്ക് ബെറിയില്‍ നിന്ന് ഭര്‍ത്താവിനു ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അയക്കേണ്ട താമസം തൊട്ടപ്പുറത്തെ റൂമിലെ ലാപ് ടോപ്പില്‍ നിന്നും  പുള്ളിക്കാരന്‍ എക്സപ്റ്റ് അടിച്ചു. പിന്നെ ചാറ്റായി, കൊച്ചു വര്‍ത്തമാനങ്ങളായി. ആശുപത്രി  > പാലുകാച്ചല്‍ , പാല് കാച്ചല്‍ > ആശുപത്രി എന്ന് പറഞ്ഞ പോലെ ബ്ലാക്ക് ബെറി > ലാപ് ടോപ്‌, ലാപ് ടോപ്‌ > ബ്ലാക്ക് ബെറി. ഭര്‍ത്താവിന്റെ ഉള്ളിലിരുപ്പ് അറിയാനായി  ബ്ലാക്ക് ബെറിയില്‍ നിന്ന് ഒരു ചോദ്യം പറന്നു.  'ഭാര്യ എങ്ങിനെയുണ്ട്?'. ഒരു സെക്കന്റില്‍ മറുപടിയെത്തി. ഭര്‍ത്താക്കന്മാരുടെ ടിപ്പിക്കല്‍ മറുപടി തന്നെ.  "കെട്ടിക്കുടുങ്ങി! അഞ്ചു കാശിനു കൊള്ളില്ല"!!. സമ്മൂസക്ക്  ഉള്ളി അരിയുന്ന പോലെ പഹയനെ അരിഞ്ഞു നുറുക്കാന്‍ കൈ തരിച്ചെങ്കിലും ബ്ലാക്ക് ബെറി നിയന്ത്രണം വിടാതെ പ്രതികരിച്ചു. 'അയ്‌വ, കുവൈസ്!!'. ദിവസങ്ങള്‍ കടന്നു പോയി. ചാറ്റ് മൂത്ത് മീറ്റിനുള്ള സമയമായി. സമയവും സ്ഥലവും നിശ്ചയിച്ചു. കുളിച്ചൊരുങ്ങി അത്തറ് പൂശി പുറപ്പെട്ട ഫര്‍ത്താവ്  ഫേസ്ബുക്ക്‌ പ്രണയിനിയെ കണ്ട് ബോധം കെട്ട് വീണു!!. നാല് ഓപ്പറേഷന്‍ ചെയ്ത ശേഷമാണ് പുള്ളിക്ക് ബോധം തെളിഞ്ഞതത്രേ! (അറബ് ന്യൂസ്‌ സ്റ്റോറിയോട് 'ഇത്തിരി' എന്റെ വക കൂട്ടിയിട്ടുണ്ട് കെട്ടോ).

ഫേസ്ബുക്കില്‍ കളിക്കുമ്പോള്‍ ശ്രദ്ധിച്ചു കളിക്കണമെന്ന് ഞാന്‍ ഇതിനും മുമ്പും പറഞ്ഞിട്ടുണ്ട്. .  അറബികളില്‍ വള്ളിക്കുന്ന് ബ്ലോഗ്‌ വായിക്കുന്നവര്‍ വളരെ കുറവായത് കൊണ്ട് അവര്‍ക്ക് അബദ്ധങ്ങള്‍ പറ്റുന്നു എന്ന് മാത്രം. പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍ . മണ്ണില്‍ കാലു കൊണ്ട് ചക്രം വരച്ചു 'നാണ്‍ വന്നു' നില്‍ക്കുന്ന  ഭാര്യമാരുടെ കാലമൊക്കെ കഴിഞ്ഞു. ഭര്‍ത്താവ് ഒരു ഫേക്ക് ഐഡി ഉണ്ടാക്കുമ്പോള്‍ നാലെണ്ണം ഉണ്ടാക്കുന്ന ലവളുമാരുടെ കാലമാണിത്. ലവന്‍ നൂറു ഫ്രണ്ട്സ് തികക്കാന്‍ ചക്രശ്വാസം വലിക്കുമ്പോള്‍ ലവള്‍ കൂളായി ആയിരം ഒപ്പിച്ചിരിക്കും. കാലം ഈസ്‌ ചേഞ്ചിംഗ് യു നോ .. അതുകൊണ്ടാണ് ഭാര്യയുടെമേല്‍ ഒരു കണ്ണ് വേണം എന്ന് പറയുന്നത്. അവളും ഫേസ്ബുക്കില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ബോധം വെച്ചു വേണം കരിമ്പിന്‍ തോട്ടത്തില്‍ ഇറങ്ങാന്‍.

ഫേസ്ബുക്കില്‍ രസകരമായ പലതും നടക്കുന്നുണ്ട്. സഊദി പെണ്ണ് ഉണ്ടാക്കിയ പോലുള്ള വ്യാജ ഐഡികളും പ്രൊഫൈലുകളും കൊണ്ട് അറബിക്കടല്‍ പോലെ പരന്നു കിടക്കുകയാണ് ഫേസ്ബുക്ക്‌. പഴയ കാര്‍ട്ടൂണ്‍ കഥാപാത്രം ലോലനെപ്പോലെ രാവിലെ എഴുന്നേറ്റു കണ്ണ് തിരുമ്മി ഞരമ്പ്‌  രോഗികള്‍ എഴുന്നേല്‍ക്കുന്നത് തന്നെ ചെല്ലക്കിളികളുടെ പ്രൊഫൈലിലേക്കാണ്.  ഇത്തരം പ്രൊഫൈലുകളില്‍ തൊണ്ണൂറു ശതമാനവും മെയിഡ് ഇന്‍ കുന്നംകുളം ആണ്. ഒരാളെപ്പോലെ ലോകത്ത് ഏഴുപേര്‍ ഉണ്ടാകും എന്നാണു പറയാറ്. കാണാന്‍ കൊള്ളാവുന്ന പെണ്ണാണെങ്കില്‍ ഫേസ്ബുക്കില്‍ ഒരാളെപ്പോലെ എഴുനൂറു പേരുണ്ടാകും. ചില ഉദാഹരണങ്ങള്‍ കാണാം. (എന്റെ കണ്ടുപിടുത്തങ്ങള്‍ അല്ല. പലപ്പോഴായി മെയിലുകളില്‍ വന്നവയാണ്)




ഇത്തരം പ്രൊഫൈലുകളുടെ പിറകെ പോയി അവരുടെ പോസ്റ്റിനു ലൈക് അടിച്ചു നടക്കുകയാണ് ഫേസ്ബുക്ക് പൂവാലന്മാരുടെ പ്രധാന പണി. 'രാവിലെ കട്ടന്‍ ചായ കുടിച്ചു' എന്നൊരു സ്റ്റാറ്റസ് ഒരു ചെല്ലക്കിളി ഇട്ടു എന്നിരിക്കട്ടെ. പത്തു മിനുട്ടിനുള്ളില്‍ മിനിമം ഇരുനൂറു പൂവാലന്മാര്‍ ലൈക്‌ അടിച്ചിരിക്കും!. ഓണത്തിനു ബീവറേജ് സ്റ്റോറിനു മുന്നിലെന്ന പോലെ പിന്നെ ഒടുക്കത്തെ തിരക്കായിരിക്കും അവിടെ. കമന്റോട് കമന്റ്. അവിടെ അടി നടക്കുമ്പോള്‍ സ്റ്റാറ്റസ് ഇട്ട 'ചെല്ലക്കിളി' കട്ടന്‍ ചായ കുടിച്ച ശേഷം ബാര്‍ബര്‍ ഷോപ്പില്‍ താടി വടിക്കാന്‍ പോയിട്ടുണ്ടായിരിക്കും!!. അവനറിയാം സ്വന്തം ഫോട്ടോ വെച്ചു "രാവിലെ ഞാനൊരു ആറ്റം ബോംബു വിഴുങ്ങി" എന്ന് സ്റ്റാറ്റസ് ഇട്ടാല്‍ പോലും ഒരുത്തനും തിരിഞ്ഞു നോക്കില്ലെന്ന്!.  ഇവിടെ ഒറ്റ കട്ടന്‍ചായ കൊണ്ടാണ് ഒരു പൂരത്തിനുള്ള ആളുകള്‍ എത്തിയിരിക്കുന്നത്. അപ്പോള്‍ പിന്നെ ശരിക്കുള്ള  ശൃംഗാരം കാച്ചിയാലത്തെ കഥ പറയാനുണ്ടോ? ഇത്തരം അലമ്പ് പൂവാലന്മാരെ മാത്രമല്ല ചിലപ്പോള്‍ നമ്പര്‍ വണ്‍ കില്ലാഡികളെയും ഫേസ്ബുക്കില്‍ കാണാറുണ്ട്‌. ഈയടുത്ത് കേരളകൗമുദി പത്രത്തില്‍ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. 'എന്റെ ഭാര്യ വില്‍പ്പനയ്ക്ക്, വില ആയിരം രൂപ' എന്നായിരുന്നു തലക്കെട്ട്‌. ഭാര്യയെ വില്‍പ്പനക്ക് വെച്ച ഒരു പ്രൊഫൈല്‍ ഫോട്ടോയെക്കുറിച്ചുള്ള റിപ്പോര്‍ട്ടായിരുന്നു അത്.

 

രണ്ട് ഡസണിലധികം പ്രൊഫൈലുകളിലാണ് ഇതേ പെണ്‍കുട്ടിയുടെ ഫോട്ടോയുള്ളത് എന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. അതിലൊന്നിലാണ് മുകളില്‍ കൊടുത്ത വില്പനയുള്ളത്. ഞരമ്പ്‌ രോഗം കലശലായ ആളുകള്‍ പടച്ചു വിടുന്നതാണ് ഇത്തരം പ്രൊഫൈലുകള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. എവിടുന്നോ കിട്ടിയ ഒരു ഫോട്ടോ എടുത്തു അങ്ങ് ചാമ്പുകയാണ്. ആരാന്റെ പെങ്ങളെ സൈബര്‍ ചന്തയില്‍ വില്പനയ്ക്ക് വെക്കാന്‍ പാസ്പോര്‍ട്ടും റേഷന്‍ കാര്‍ഡുമൊന്നും ആവശ്യമില്ലല്ലോ. ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടി ഒരു പക്ഷെ ഇതൊന്നും അറിഞ്ഞിരിക്കണം എന്നില്ല. ഏതോ ശാലീന ഗ്രാമത്തില്‍ ജീവിക്കുന്ന ഫേസ്ബുക്കോ മൊബൈലോ ഇല്ലാതെ ഒരു കുട്ടിയുടെ ചിത്രമായിരിക്കാം അത്. പക്ഷെ ഫേസ്ബുക്കില്‍ അവള്‍ ഹോട്ട് പ്രോപര്‍ട്ടിയാണ്!.റാങ്ക് കിട്ടിയ കുട്ടികളുടെ പത്രത്തില്‍ വന്ന ഫോട്ടോയില്‍ നിന്നാണ് ഈയിടെ ഒരു പെണ്‍കുട്ടി ഫേസ്ബുക്കിലെ പ്രൊഫൈലുകളിലേക്ക് ചാടിയത്. നിരവധി ഞരമ്പുകള്‍ ആ കുട്ടിയെ വെച്ചു പ്രൊഫൈല്‍ കളിച്ചു.

പാവം പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രൊഫൈലുകള്‍ കണ്ടാല്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യം പ്രസക്തമാണ്. ഏറ്റവും ചുരുങ്ങിയത് ഇക്കാര്യം ഫേസ്ബുക്ക്‌ അധികൃതര്‍ക്ക് റിപ്പോര്‍ട്ട്‌ ചെയ്യാനെങ്കിലും നമുക്ക് സാധിക്കും. ഒരു മിനുട്ട് പോലും വേണ്ട ഇത് റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍. അവരുടെ പ്രൊഫൈലില്‍ പോവുക. ഇടതു സൈഡ് ബാറില്‍ ഏറ്റവും താഴെയുള്ള Report/Block എന്ന ലിങ്കില്‍ ക്ലിക്കുക. അനുയോജ്യമായ കാരണങ്ങള്‍ക്ക് നേരെ ടിക്ക് മാര്‍ക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക. കൂടുതല്‍ പേരുടെ റിപ്പോര്‍ട്ടിംഗ് ലഭിച്ചാല്‍ ബാക്കി പണി ഫേസ്ബുക്ക്‌ ചെയ്തു കൊള്ളും.



കൂടുതല്‍ ഗുരുതരമായ ഞരമ്പ്‌ ആണെന്ന് തോന്നിയാല്‍ ഒരു സ്ക്രീന്‍ ഷോട്ട് എടുത്ത് ബന്ധപ്പെട്ട സൈബര്‍ സെല്ലിന് ഒരു ഇമെയില്‍ അയക്കാനും കഴിയും. (തന്റെ മകളുടെ ഫോട്ടോ വെച്ചു പ്രൊഫൈല്‍ ഉണ്ടാക്കിയതിനെതിരെ ഒരു രക്ഷിതാവ് കൊടുത്ത പരാതിയില്‍ കോഴിക്കോട്ടു നടക്കാവ് പോലീസ് സൈബര്‍ സെല്ലുമായി സഹകരിച്ചു അന്വേഷണം ആരംഭിച്ചതായ  ഒരു വാര്‍ത്ത ഇന്നലത്തെ പത്രത്തില്‍ കണ്ടു. അത്രയും നല്ലത്). പക്ഷെ അധികമാരും ഇത്തരം റിപ്പോര്‍ട്ടിംഗുകള്‍ ചെയ്യാന്‍ മിനക്കെടാത്തത്  കൊണ്ട് ഞരമ്പുകള്‍കൂളായി വിലസുന്നു എന്ന് മാത്രം.

എച്ചൂസ്മീ, ഞാനല്പം സീരിയസ്സായിപ്പോയോ?. ഫേസ്ബുക്കിലെ തമാശകള്‍ പറഞ്ഞു വന്ന കൂട്ടത്തില്‍ വെറുതെ ഒന്ന് മസില്‍ പിടിച്ചു എന്നേയുള്ളൂ. അത് പോട്ടെ. ഭര്‍ത്താവിനെ കയ്യോടെ പിടിച്ച സൗദി പെണ്ണിന് എന്റെ അഭിനന്ദനങ്ങള്‍ .. ഇത് വായിക്കുന്ന ഭാര്യമാരില്‍ /കാമുകിമാരില്‍ ഇനിയും ഐ ഡി ഉണ്ടാക്കിയിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒന്നുണ്ടാക്കി ഫര്‍ത്താവിനു/കാമുകന് ഫ്രണ്ട് റിക്വസ്റ്റ് അയക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഉഷ്ണം ഉഷ്ണേന ശാന്തി. ഞരമ്പ്‌ ഞരമ്പേന സ്വാഹ.കടപ്പാട്  വള്ളിക്കുന്ന്  ഡോട്ട് കോം 

പൃഥ്വിരാജിനെ വെറുക്കാനുള്ള 10 കാരണങ്ങള്‍

          1.പൃഥ്വിരാജ് പത്രപ്രവര്‍ത്തകയെ പ്രേമിക്കുന്നില്ല എന്നു പരസ്യമായി പറഞ്ഞ ശേഷം പത്രപ്രവര്ത്തകയെ വിവാഹം കഴിച്ചു. പ്രേക്ഷകരുടെ അനുവാദമോ അംഗീകാരമോ ഇല്ലാതെ പൃഥ്വിരാജ് ആരെയെങ്കിലും പ്രേമിക്കുകയോ എല്ലാവരെയും ക്ഷണിച്ച് കാലില്‍ വീണ് അനുഗ്രഹം വാങ്ങാതെ വിവാഹം കഴിക്കുകയോ ചെയ്യാന്‍ പാടില്ലായിരുന്നു.
2.സാധാരണ മലയാളിയില്‍ നിന്ന് വ്യത്യസ്തനായി വിദേശത്ത് പഠിച്ചിട്ടുള്ള പൃഥ്വിരാജ് സ്ഫുടമായി ഇംഗ്ലിഷ് സംസാരിക്കുകയും അയാള്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കുമെന്ന് പൃഥ്വിരാജിന്റെ ഭാര്യ പറയുകയും ചെയ്തു.
3.പൃഥ്വിരാജ് ജിമ്മില്‍ പോവുകയും മനോഹരമായ ശരീരം കാത്തുസൂക്ഷിക്കുകയും ചെയ്തു.കുടവയറന്മാരായ നായകന്മാരാണ് നമ്മുടെ ശാപം എന്ന് ആക്ഷേപിക്കുന്ന പെരുവയറന്മാരായ പ്രേക്ഷകരെ വെല്ലുവിളിക്കുന്നതിനു വേണ്ടിയാണ് പൃഥ്വിരാജ് സിക്സ് പായ്‍ക്ക് ഉണ്ടാക്കിയെടുത്തത്.മസില്‍നിബിഢമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് ചില സിനിമകളിലെ പല സീനുകളിലും പ്രേക്ഷകരുടെ മുഖത്തേക്ക് അഹങ്കാരത്തോടെ നോക്കി.
4.പൃഥ്വിരാജും ഭാര്യയും കൂടി ടിവി അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ ചോദ്യകര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം വ്യക്തമായ ഉത്തരം നല്‍കി.വിനയം നടിക്കുകയും അജ്ഞത ഭാവിക്കുകയും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യുന്ന നല്ല നായകന്‍മാരില്‍ നിന്നു വ്യത്യസ്തനായി പൊതുവിജ്ഞാനം ഉണ്ടാക്കുകയും പൊതുകാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു.
5.പൃഥ്വിരാജ് നിര്‍മിച്ച ഉറുമി എന്ന സിനിമ മോഷ്ടിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.ഇത്തരത്തില്‍ സിനിമകള്‍ മോഷ്ടിക്കുന്നവര്‍ക്കെതിരെ പരസ്യമായി സംസാരിച്ചു.പൃഥ്വിരാജിനെ തല്ലിക്കൊന്നു എന്ന പത്രവാര്‍ത്ത കപടമായി ഉണ്ടാക്കിയതിനെതിരെ പൊലീസില്‍ പരാതി നല്‍കി.ആ കേസില്‍ അറസ്റ്റും ഉണ്ടായി.
7.മറ്റൊരു ടിവി അഭിമുഖത്തില്‍ പൃഥ്വിരാജ് താന്‍ വായിച്ച പുസ്തകങ്ങളെപ്പറ്റി സംസാരിച്ചു. എന്തെങ്കിലും സീരിയസ്സായി വായിക്കുന്നതും പ്രീഡിഗ്രിയിലധികം പഠിക്കുന്നതും കേരളത്തില്‍ അഹങ്കാരത്തിന്റെ ലക്ഷണമാണ്.ബോബനും മോളിയും ബാലരമയും വായിക്കുന്നവരാണ് ജനപ്രിയനായകന്‍മാര്‍.
8.സിനിമയില്‍ വന്നിട്ട് 10 വര്‍ഷമായിട്ടും അദ്ദേഹത്തിന് 30 വയസ്സ് പോലും തികഞ്ഞിട്ടില്ല.
9.പൃഥ്വിരാജ് വിരുദ്ധതരംഗത്തെ ബഹുമാനിക്കുകയും സോഷ്യല്‍ മീഡിയയുടെ പ്രതിഷേധസ്വരം തിരിച്ചറിയുകയും ചെയ്ത് കരിയര്‍ അവസാനിപ്പിക്കാതെ പൃഥ്വിരാജ് തുടര്‍ന്ന് അഭിനയിക്കുകയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു.
10.ജരാനര ബാധിച്ച നായകന്മാരാണ് മലയാള സിനിമയുടെ ശാപം എന്നു പറയുന്ന അതേ നാവുകൊണ്ട് യുവതാരങ്ങള്‍ക്ക് അഹങ്കാരമായതിനാല്‍ അവന്മാര്‍ മുടിയണം എന്നു പറയുന്ന,ടൊറന്റില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്തു കണ്ട് മലയാള സിനിമയെ നിരൂപിക്കുന്നവര്‍ക്ക് അഹങ്കാരം സഹിക്കാനാവാത്ത വിധം അസൂയയും മനോദൗര്‍ബല്യങ്ങളും ഉള്ളത് കൊണ്ട്. കടപ്പാട് ബര്ളിതരങ്ങ്ല്‍

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

2011ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍...

       
 




കാലപ്രവാഹത്തില്‍ ഒരു വര്‍ഷംകൂടി അലിഞ്ഞ് ഇല്ലാതാവുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യന്‍ കായിക രംഗത്തിന് അഭിമാനിക്കാല്‍ ഏറെ വകനല്‍കുന്നതാണ് വിടപറയുന്ന 2011. ഇന്ത്യ ലോകകപ്പ് കിരീടം വീണ്ടെടുത്തതും ഫോര്‍മുല വണ്‍ കാറോട്ടം ആദ്യമായി വിരുന്നെത്തിയതും വിരേന്ദര്‍ സെവാഗ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന് ഉടമയായതുമെല്ലാം 2011ലെ തുല്യമില്ലാത്ത നിമിഷങ്ങളാണ്.






 കാലെടുത്തുവയ്ക്കാനൊരുങ്ങുമ്പോള്‍ 2011ലേക്ക് ഒരു എത്തിനോട്ടം...
മഹേന്ദ്ര സിംഗ് ധോണിയുടെ ടീം ഇന്ത്യ ഐ സി സി ലോകപ്പ് നേടിയത് തന്നെയാണ് 2011ല്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ സംഭവിച്ച മഹാസംഭവം. ഏപ്രില്‍ രണ്ടിന് മുംബയിലെ വാഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 28 വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും ഏകദിനത്തിലെ രാജാക്കന്‍മാരായി. ക്രിക്കറ്റിലെ ജീവിക്കുന്ന ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കരിയറിന് പൂര്‍ണത നല്‍കാനും ഇതുവഴി ടീം ഇന്ത്യക്ക് കഴിഞ്ഞു.
ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടാണ് ലോകകായിക ഭൂപടത്തിലേക്ക് ഇന്ത്യയെ 2011ല്‍ കൈപിടിച്ചുയര്‍ത്തിയത്. രാജ്യത്ത് ആദ്യമായി വിരുന്നെത്തിയ ഫോര്‍മുല വണ്‍ പന്തയത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഒകേ്ടാബര്‍ 30ന് നടന്ന പന്തയം കാണാന്‍ 95000ലധികം ആളുകള്‍ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെത്തി. ടെലിവിഷനിലൂടെ മാത്രം കണ്ട് പരിചയിച്ച അതിവേഗ താരങ്ങള്‍ കണ്‍മുന്നില്‍ തീപ്പൊരി ചിതറി. ഹിസ്പാന ടീമിനുവേണ്ടി ട്രാക്കിലിറങ്ങിന നരെയ്ന്‍ കാര്‍ത്തികേയന്‍ ആതിഥേയരുടെ അഭിമാനമായി.
വിരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് 2011ല്‍ ഇന്ത്യന്‍ കായിക മേഖലയില്‍ നിന്നുളള ഏറ്റവും വലിയ വാര്‍ത്തകളിലൊന്ന്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്‍ഡോറിലെ ഹോള്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിനത്തിലായിരുന്നു വീരുവിന്റെ റണ്‍കശാപ്പ്. 149 പന്തില്‍ 219 റണ്‍സ്. ഏകദിനത്തിലെ ഇരട്ടെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയെന്ന റെക്കോര്‍ഡും സെവാഗിന് സ്വന്തമായി. 2010ല്‍ സച്ചിന്‍ നേടിയ 200 റണ്‍സിന്റെ റെക്കോര്‍ഡാണ് സെവാഗ് മറികടന്നത്.
തിരിച്ചടികള്‍ ഉണ്ടായെങ്കിലും ബാഡ്മിന്റണ്‍ താരം സൈന നേവാളിനും അഭിമാനിക്കാവുന്ന വര്‍ഷമാണ് 2011. ലോകബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് സൈന സ്വന്തമാക്കി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ചൈനയുടെ വാംഗ് യിഹാനാണ് സൈനയെ പരാജയപ്പെടുത്തിയത്.
ബോക്‌സിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വികാസ് കൃഷ്ണന്‍ വെങ്കലം നേടി. അസര്‍ബൈജാനില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലെ 69 കിലോ വിഭാഗത്തിലായിരുന്നു വികാസിന്റെ മെഡല്‍നേട്ടം. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് വികാസ്. 2009ല്ഡ വെങ്കലം നേടിയ വിജേന്ദര്‍ സിംഗാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍.
ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപിക കുമാരി, ചെക്രോവോലു സ്വുരോ,ലൈശ്രാം ബോംബായാല ദേവി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം നേടി. ദീപിക ലോക യൂത്ത് അമ്പെയ്ത്തില്‍ രണ്ട് വ്യക്തിഗത സ്വര്‍ണവും നേടി. അമ്പെയ്ത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് 2011ല്‍ കൈവരിച്ചത്.

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

പിണറായി വിജയന്‍ പാര്‍ട്ടിയെ മാമോദിസ മുക്കാന്‍ വത്തിക്കാനിലേക്ക്

പിണറായി വിജയന്‍ പാര്‍ട്ടിയെ മാമോദിസ മുക്കാന്‍ വത്തിക്കാനിലേക്ക്


                           

മാമോദീസ മുക്കുന്നതോടെ കമ്മ്യൂണിസ്റ്റ്‌ മാര്‍ക്കിസ്റ്റ് എന്നുള്ളത് കമ്മ്യൂണിസ്റ്റ്‌ മാര്‍-ക്രൈസ്റ്റ് എന്നാക്കും 

അടുത്ത തിരന്നെടുപ്പിനു കേരളത്തില്‍ ഉടനീളം ഏശു മുഷ്ടിച്ചുരിട്ടി ഇന്ഖിലാബ് വിളിക്കുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ തൂങ്ങുമായിരിക്കും അല്ലെ??
പാവം പാതിരിമാരോടുള്ള ദേഷ്യം അവരുടെ നെഞ്ചംകൂടം കലക്കി  തന്നെ 
പിണറായി സഖാവ് കാച്ചി....
എശുവിനെ നമ്മളും ആദരിക്കും ആര്‍ക്കാടാ വിഷമം എന്ന മട്ടില്‍ ചോദിച്ചാല്‍ 
എന്തോന്ന് പറയാനാ അല്ലെ ?? നിന്നോടൊക്കെ കര്‍ത്താവ് ചോദിക്കും എന്ന് മാത്രം മറുപടി.
നാളെ മുതല്‍ പിണറായി സഖാവ്  ലോഹയും ഇട്ടു കുരിശുമാലയും കഴുത്തില്‍ തൂക്കി കൊന്തയും കയ്യില്‍ പിടിച്ചു ഒരു മാര്‍പാപ്പ സ്റ്റൈലില്‍ നടന്നാലും
ഒരു ഇടവകക്കാരനും ഒന്നും പറയാന്‍ ഒക്കേല ..!!
 ചാട്ടവാര്‍ കൊണ്ട് അടിച്ചു ദേവാലയത്തില്‍ നിന്നും പുറത്താക്കിയത് പോലെ കേരളത്തില്‍ നിന്നും പുറത്താക്കേണ്ടത് ഏതു കൊള്ളപലിശക്കാരന്‍ ഇടവകക്കരനെയാണ്?
ആകെ ഒരു കണ്‍ഫ്യൂഷന്‍ സഖാവേ ....ആര്‍ക്കാ വെടി വെച്ചത് എന്ന് ഒരു നിശ്ചയം ഇല്ല !!
പണ്ട് ലീഗിന്റെ പൊന്നോമന പുത്രനായ ഇപ്പോഴാത്തെ ജലീല്‍ സഖാവ് പഠിപ്പിച്ചു തന്ന (നാട്ടുകാര്‍ പറയുന്നതാ)   ഒരു ഉറുദു കവിത പാടാതെ പറഞ്നപ്പോള്‍("ബക്കറ്റും ,കുട്ടിയും, കടലും, വെള്ളവും ") പാവം അച്ചുമാമന് കൊണ്ടു...ഇതിപ്പോ ആര്‍ക്കാ കൊണ്ടത് ?? എവിടുന്നും  ഒരു കരച്ചില്‍ കേള്‍ക്കുന്നില്ല ?? എല്ലാ ഇടവകയും ശാന്തം ??

അച്ചായന്‍ മാരുടെ ഈശോ മിശിഹ മാപ്പിളമാരുടെ ഈസ പ്രവാജകന്‍ എപ്പോ മുതലാ കാറല്‍ മാക്സിന്റെ കേരളത്തിലെ പിണറായി ഗ്രൂപ്പിന്റെ ആളായത്??
മാപ്പിള മാരുടെ പ്രവാജകനെ,അച്ചായന്മാരുടെ കര്‍ത്താവ് തമ്പുരാനെ
എങ്കിലും ഒന്ന് വെറുതെ വിട്ടൂടെ വിജയെട്ടാ....!!
പാവം മാപ്പിളമാര്‍ മുടിയില്‍ കുടുങ്ങിയത് കൊണ്ടാ അല്ലെങ്കില്‍ കാണാമായിരുന്നു!!
അപ്പൊ വത്തിക്കനിലേക്ക് എപ്പോ പോകും മാമോദിസ മുക്കാന്‍ ??
മുപ്പതു വെള്ളിക്കാശിനു യൂദാസ് കര്‍ത്താവിനെ ഒറ്റിയത് പോലെ മുപ്പതു  വോട്ടിനു സഖാവും ഒറ്റുമോ??

2012, ഫെബ്രുവരി 4, ശനിയാഴ്‌ച

വിനാശകാലേ വിപരീതബുദ്ധി!!



       


                 പണ്ട് വിവരമുള്ള ഒരു പള്ളി വികാരി പറഞ്ഞു കേട്ടിട്ടുണ്ട് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കാതോലിക സഭയും ഒരു പോലെയാണ് കാരണം രണ്ടും നിലനില്‍ക്കുന്നത് പിരിവു കൊണ്ടാണ് എന്ന്. കാര്യം തമാശ ആണെന്ന് തോന്നുമെങ്കിലും കാര്യം ഇല്ലാതെ ഇല്ല . കത്തോലിക വിരുദ്ധരും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരും ആയ ചുരുക്കം ചിലര്‍ പറയും രണ്ടു കൂട്ടരും കണക്കാണ് എന്ന് കാരണം ഒരു കൂട്ടര്‍ മരണശേഷം സ്വര്‍ഗം വാഗ്ദാനം ചെയ്യുമ്പോള്‍ മറ്റേ കൂട്ടര്‍ ഭൂമിയില്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു .ഈ പറഞ്ഞതൊക്കെ ഞാന്‍ ഒരു ഇടതു അനുഭാവിയയത് കൊണ്ട് പറയുന്നതാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ നമ്മുടെ ഗാന്ധിജി പറഞ്ഞ ഒരു വാചകം പറയാം " ഞാന്‍ ക്രിസ്തുവിനെ ബഹുമാനിക്കുന്നു പക്ഷെ ക്രിസ്ത്യാനികളെ ഞാന്‍ ബഹുമാനിക്കുന്നില്ല കാരണം അവര്‍ ക്രിസ്തുവിന്റെ ആശയങ്ങള്‍ പിന്തുടരുന്നില്ല " . ഒരു പക്ഷെ ഇന്നു വാണിജ്യ സ്ഥാപങ്ങള്‍ക്ക് പിന്നാലെ നടന്നു ക്രിസ്തുവിനെ മറക്കുന്ന സഭയിലെ വെള്ളയടിച്ച കുഴിമാടങ്ങളെ അദ്ദേഹം അന്നേ അറിഞ്ഞു കാണും അതോ ഗാന്ധിജിയെ ഇനി സഭ നേതൃത്വം സഭ വിരുദ്ധന്‍ ആയി പ്രഖ്യാപിക്കുമോ എന്നറിയില്ല .

ഇനി കാര്യത്തിലേക്ക് വരാം . സ്വയം പ്രകാശിക്കുന്ന ( ശുംബന്‍ ) ജഡ്ജിമാരെ ലോകത്തിനു കാണിച്ചു കൊടുത്ത മഹാനായ സഖാവ് ജയരാജന്‍ ആണ് യേശുക്രിസ്തുവിനെ പ്രകാശ്‌ കാരാട്ടുമായി തുലനം ചെയ്തുകൊണ്ട് രംഗത്ത് വന്നത് . സത്യം പറഞ്ഞാല്‍ അതിനോട് എങ്ങനെ പ്രതികരിക്കും എന്നു സഭക്കോ കൊണ്ഗ്രെസ്സുകര്‍ക്കോ ഒരു നിശ്ചയം പോലും ഉണ്ടായിരുന്നില്ല . കാരണം കുറെ കാലത്തിനു ശേഷം പൊടി പിടിച്ചു കിടന്ന സഭ ഗ്രന്ഥങ്ങള്‍ എടുത്തു മറിച്ചു നോക്കാന്‍ പണ്ഡിത പ്രമുകനമാരെ അത് പ്രേരിപ്പിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത് . നല്ലതാണു പള്ളിലച്ചന്‍ ആയാല്‍ പോലും ഇടക്കിട സഭയെയും യേശുവിനെയും പറ്റി പഠിക്കുന്നത് നല്ലതാണു . ഏതായാലും ജയരാജന് നല്ല ഒരു ഉത്തരം കൊടുക്കാന്‍ സഭക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം . അങ്ങനെ മേലോട്ടും നോക്കി ഇരിക്കുന്ന സമയത്താണ് സി പി എം സമ്മേളനത്തോട് അനുബന്ധിച്ചുള്ള ചിത്ര പ്രദര്സനത്തില്‍ വിമോചന നായകരായ ചെഗുവേരെ , ലെനിന്‍ തുടങ്ങിയ ആശാന്മാരുടെ കൂടെ യേശുക്രിസ്തുവിന്റെ പടവും . സഭക്ക് സഹിക്കുമോ യേശുക്രിസ്തുവിന്റെ പേരും പറഞ്ഞു എങ്ങനെ ഒരു വോട്ട് ബാങ്ക് ഉണ്ടാക്കി രാഷ്ട്രീയ ശക്തിയായി മാറാം എന്നു കൂലം കഷമായി ചിന്തിക്കുമ്പോള്‍ ആണ് അതും പറഞ്ഞു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വന്നത് . ഉടനെ സഭ വിശ്വാസികളോട് ജാഗരൂഗര്‍ ആകാന്‍ ആഹ്വാനം ചെയ്തു . സഭയുടെ ആവലാതി കണ്ടാണോ എന്തോ സഖാവ് പിണറായി കഴിഞ്ഞ ദിവസം വിശദമായി തന്നെ സഭക്ക് ഒരു ബൈബിള്‍ ക്ലാസ്സ്‌ എടുത്തു കൊടുത്തു . ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുന്നതിലും കഷ്ട്ടമാണ് ധനവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക അത്രേ . അതായതു സ്വര്‍ഗം അടിസ്ഥാന വര്‍ഗമായ തൊഴിലാളികക്ക് അവകാശപെട്ടതാണ് . സഭയിലെവിടെ തൊഴിലാളികള്‍ എല്ലാം മുതലാളിമാരല്ലേ അത് കൊണ്ട് ഇനി മുതല്‍ ക്രിസ്തുവിന്റെ കാര്യമൊക്കെ തൊഴിലാളി വര്‍ഗ പാര്‍ട്ടി ആയ ഞങ്ങള്‍ നോക്കിക്കോളാം . ഞങ്ങളും ക്രിസ്തുവും ചേര്‍ന്നു അടിച്ചമര്തപെട്ട തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം . നിങ്ങള്‍ സഭ അബ്കാരി ആശുപത്രി കച്ചവടങ്ങളും വിദ്യാഭാസ കച്ചവടവും ഒക്കെയായി കുറച്ചു കാലം റസ്റ്റ്‌ എടുക്കു . പാര്‍ടിക്ക് ഇപ്പോ ആവശ്യത്തിനു ഫണ്ടുള്ളത് കൊണ്ട് തല്ക്കാലം വിശ്വാസികള്‍ക്ക് പണ നഷ്ട്ടം ഉണ്ടാകില്ല . ഇവിടെയും സഭക്ക് നല്ല മറുപടികള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല പിന്നെ യൂത്തന്മാരെ വിട്ടു ഒരു മൌന ജാഥ നടത്തി അതാകുമ്പോള്‍ കുഴപ്പമില്ല വിഡ്ഢിത്തം ഒന്നും ആരും വിളിച്ചു പറയില്ലല്ലോ . എന്നാലും ദൈവ പുത്രന്‍ ആയ യേശുവിന്റെ സംരക്ഷിക്കാന്‍ വെറും മനുഷ്യര്‍ ആയ വിശ്വാസികള്‍ ജാഥ നടത്തണ്ട കാര്യമുണ്ടോ .

സഭ അതിന്റെ ധര്‍മങ്ങള്‍ മറന്നത് ഓര്‍മ്മിക്കാന്‍ ഈ അവസരം ഉപകരിക്കും , പിണറായി വിജയന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ കാരിയാണ് യേശുക്രിസ്തു എന്നത് സഭ തന്നെ പറയുന്ന കാര്യമാണ് . പക്ഷെ ആത്മീയത മറന്നു വിശ്വാസികളുടെ എണ്ണത്തിലും . ഭൌതിക സാഹചര്യങ്ങളുടെ പകിട്ടിലും മതിമറന്ന സഭയുടെ വലതു കരണത്തിന് ഏറ്റ പ്രഹരമാണ് ഈ ക്രിസ്തു വിവാദം നന്നായി കാര്യങ്ങള്‍ പഠിച്ചു അവതരിപിച്ച രാഷ്ട്രീയകരുടെ വാക്കുകളെ ഈര്‍ഷയോടെ സ്വാഗതം ചെയ്യാന്‍ മാത്രമേ സഭക്ക് കഴിയുകയുള്ളൂ .കാര്യങ്ങള്‍ ഇങ്ങനെ പോകുകയാനെങ്ങില്‍ ഞായറാഴ്ച കുര്‍ബാന AKG സെന്റെറില്‍ വച്ച് കര്‍ദിനാള്‍ പിണറായി വിജയന്‍ നിര്‍വഹിക്കുന്ന കാലം വിദൂരമല്ല