2012, മാർച്ച് 2, വെള്ളിയാഴ്‌ച

ആങ്ങാമൂഴി പുലിവധം- ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവരുന്നു





പത്തനംതിട്ട : ആങ്ങാമൂഴിയില്‍ നടന്ന പുലിവധത്തിന്റെ പിന്നിലുള്ള ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു . പത്ര ലേഖകനെ വധിക്കാന്‍ശ്രമിച്ച കേസിലെയും മറ്റൊരു ഗുണ്ടാ ‌ വധക്കേസിലെയും പ്രതി എന്ന് ആരോപിക്കപ്പെടുന്ന വെട്ടുകുട്ടന്‍ എന്ന കുപ്രസിദ്ധഗുണ്ട പുലിയെകൊല്ലാന്‍ കൊട്ടേഷന്‍ എടുത്തിരുന്നു എന്ന വിധം കെട്ടിച്ചമച്ച എഫ് ഐ ആര്‍ ,പല പ്രഗത്ഭരേയും കേസില്‍ നിന്നും രക്ഷിക്കാന്‍ ആണെന്ന്  ആരോപണം . പുലിവധകേസ്  സീ ബീ ഐ ക്ക് വിടണം എന്ന് പൊതു താത്പര്യ ഹര്‍ജ്ജി .
വനം വകുപ്പിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ , മദ്യപിച്ചു മദോന്‍മത്തന് ആയ പുലി , പമ്പയില്‍ നിന്നും പത്തനംതിട്ടയിലേക്ക്  അതിവേഗം പോകുന്ന വഴി ആങ്ങാമൂഴിക്കു സമീപം വെച്ച് ഒരു കൊട്ടേഷന്‍ ബിസിനസ്സുമായി പോകുകയായിരുന്ന വെട്ടുകുട്ടന്റെ തോളില്‍ ഉരസ്സുകയും , ഇതില്‍ കുപിതനായി പുലിയുടെ പിറകെ പാഞ്ഞ വെട്ടുകുട്ടനും പുലിയും തമ്മില്‍ ആങ്ങാമൂഴിയില്‍ വെച്ച് വാക്കേറ്റം ഉണ്ടാകുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു . ഇതിനെത്തുടര്‍ന്ന് വെട്ടുകുട്ടന്  ’S'‍    ആകൃതിയിലുള്ള ഒരു വടിയുമായി പുലിയുടെ ദേഹത്തേക്ക് ചാടി വീഴുകയും പുലിയുടെ കഴുത്തില്‍ ഈ  വടി വച്ച് ഞെക്കി പുലിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്തു എന്നാണു കേസ് .
എന്നാല്‍ വനം വകുപ്പ്കാര്‍ , പത്രക്കാര്‍ക്കും ,ടീ വീ ചാനലുകാര്‍ക്കും മുന്‍പില്‍  പ്രദര്‍ശിപ്പിച്ച ’S’ ആകൃതിയിലുള്ള വടി കാട്ടിലെ മരത്തില്‍ നിന്നും താന്‍ വനം വകുപ്പുകാര്‍ക്ക് ഒടിച്ചു കൊടുത്തതാണ് എന്ന ആരോപണവുമായി പ്രസിദ്ധ  വിറകുവെട്ടുകാരന്‍ നിലക്കല്‍ തങ്കപ്പന്‍ രംഗത്ത് എത്തിയതാണ് വനം വകുപ്പിനെ കുഴക്കുന്നത് . സംഭവം നടന്നു മൂന്ന് മണിക്കൂറിനു ശേഷം വനം വകുപ്പ് കമ്മീഷണര്‍ ശ്രീ കപീഷ് മാത്യു ഐ എഫ് എസ് നേരിട്ടെത്തി ഈ വടി ഒടിച്ചു വാങ്ങിയതാണെന്നും , താന്‍ ഇത് വെട്ടുകുട്ടന് നേരത്തെ നല്‍കിയിരുന്നു എന്നുള്ള അവകാശവാദം കളവാണെന്നും അദ്ദേഹം ആരോപിച്ചു .
സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ രഹസ്യമായി ബൂലോകത്തോട് പറഞ്ഞത് അനുസ്സരിച്ച് , പുലിയുടെ കൂടെ അതീവ സുന്ദരിയായ ഒരു കഴുതപ്പുലിയും ,രണ്ടു കടുവകളും കൂടിയുണ്ടായിരുന്നതായും ,സംഘര്‍ഷം നടക്കുന്ന സമയത്ത് ഇവര്‍ കാട്ടിലേക്ക് കടന്നുകളഞ്ഞതായും അറിയാന്‍ കഴിഞ്ഞു . കാട്ടിലെ ഗസ്റ്റ്‌ ഹൌസില്‍ സുഹൃത്തുക്കളും ഒത്തു ഉല്ലസിച്ച ശേഷം തിരുവനന്തപുരത്തിന് സമീപമുള്ള ആനമുടിയില്‍ പുലി പുതുതായി നിര്‍മ്മിച്ച ലക്ഷ്വറി പുലിമടയിലേക്ക് ഇവര്‍ ഒരുമിച്ചു പോകുകയായിരുന്നു എന്നാണ് വിവരം . ഇതേ സമയം ആങ്ങാമൂഴിക്കു സമീപമുള്ള പഞ്ചനക്ഷത്ര പുലിവാസ കേന്ദ്രത്തില്‍ ‍ കാട് ഭരിക്കുന്ന സിംഹത്തിന്റെ മകനും ഉണ്ടായിരുന്നതായി അഭ്യൂഹം പ്രചരിക്കുന്നു .
കൂടെയുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന കടുവകളെ കേന്ദ്രീകരിച്ചു അന്വേഷണം മുന്‍പോട്ടു പോകുന്നുണ്ട് എന്നാണു ഒടുവില്‍ കിട്ടിയ രഹസ്യ വിവരം . കാട്ടിലെ,  ഭരണപക്ഷത്തിലെയും പ്രതിപക്ഷത്തിലെയും ശക്തന്മാര്‍ക്ക് വേണ്ടി കൊട്ടേഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ആണ് ഈ കടുവകള്‍ എന്നും , ഇവരെ രക്ഷിക്കാന്‍ വേണ്ടി വെട്ടുകുട്ടനെ പ്രതി ചേര്‍ക്കുകയായിരുന്നു എന്നും , മൃഗാധിപത്യ സംരക്ഷണ സമിതി ,പത്തനംതിട്ട ജില്ലാ സമിതി ആരോപിച്ചു . അന്വേഷണം സീ ബീ ഐ ക്ക് വിടണം എന്നാവശ്യപ്പെട്ടു പൊതു താത്പര്യ ഹര്‍ജ്ജി സമര്‍പ്പിക്കും എന്നും  സെക്രട്ടറി ശരംകുത്തി കരടിയപ്പന്‍ ‍ അറിയിച്ചു .
ഇതിനിടെ ഇറ്റലിയിലെ മൃഗശാലയില്‍  പര്യടനം നടത്തുന്ന പുലിത്തോലിക്കാ സമുദായത്തിലെ  വലിയ പിതാവ് മാര്‍ പുലിയൂസ് കോലഞ്ചേരി , മരിച്ച പുലി പുലിത്തോലിക്കാ സമുദായംഗം ആണെന്നും , ഈ സമുദായത്തില്‍ പെട്ട മന്ത്രിപ്പുലികളുമായി താന്‍ ബന്ധപ്പെട്ടു പുലിത്തോലിക്കാ സമുദായത്തിന്റെ സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ‘ പറ്റിക്കാന്‍ ‘  ടീവിയോടു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട് . അടുത്ത് വരുന്ന ഉപതെരെഞ്ഞടുപ്പില്‍  ചില മൃഗങ്ങള്‍ ഈ സംഭവം പുലിത്തോലിക്കാ സമുദായം പിന്തുണയ്ക്കുന്ന കാട്ടിലെ ഡിങ്കന്‍ കരടി മന്ത്രിസഭക്ക് എതിരെ ഉപയോഗിക്കുമോ എന്ന് ഭയമുള്ളതായും അദ്ദേഹം പറയുകയുണ്ടായി .
വെട്ടുകുട്ടനെ  പത്രക്കാര്‍ക്കും ടീ വീക്കാര്‍ക്കും മുന്‍പില്‍ പ്രദര്‍ശിപ്പിച്ച ശേഷം നാളെ  വനംവകുപ്പുകാര്‍ കോടതിയില്‍ ഹാജരാക്കും എന്നറിയുന്നു .അന്തരിച്ച പുലിയുടെ മൃതദേഹം വന്‍ മൃഗാവലിയുടെ സാന്നിധ്യത്തില്‍ സ്വദേശമായ അഗസ്ത്യകൂടത്തില്‍ സംസ്കരിച്ചു .പുലിയരക്കോണം കുടുംബാംഗം ആയ  പുലി വിവാഹിതന്‍ അല്ലെങ്കിലും പന്ത്രണ്ടോളം പുലിക്കുട്ടികളുടെ പിതാവാണെന്ന് അറിയുന്നു .

അഭിപ്രായങ്ങളൊന്നുമില്ല: